Thrissur Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലുലുഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ കാരണമാണ് തൃശൂരിലെ ലുലു മാൾ ഉയരാൻ വൈകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യൂസഫലി ഈ തുറന്നു പറച്ചിൽ നടത്തിയത്. തൃശ്ശൂർ ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശ്ശൂരിന്റെ സംഭാവനയാണ്. തൃശ്ശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചത് 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ്. ലുലുവിനെതിരെ കേസെത്തിയത് മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ്. ആ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശ്ശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പുതിയ തലമുറയ്ക്കായി തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരികപരവും പ്രൊഫഷണൽപരവുമായ മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Home
kerala
Thrissur Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; തുറന്നു പറഞ്ഞ് എംഎ യൂസഫലി