
Dubai court ദുബായ്: തനിക്കെതിരെ അപകീർത്തികരമായ പരാതി നൽകിയെന്ന് ആരോപിച്ച് 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച സിവിൽ ഹർജി ദുബായ് കോടതി തള്ളി. ഒരു വ്യക്തിക്ക് അധികാരികളെ സമീപിക്കാനും പരാതി നൽകാനുമുള്ള അവകാശം നിയമപരമായി സംരക്ഷിക്കപ്പെട്ടതാണെന്നും അത് ദുരുദ്ദേശ്യപരമാണെന്ന് തെളിയിക്കാത്തിടത്തോളം ശിക്ഷാർഹമല്ലെന്നും കോടതി വ്യക്തമാക്കി. ദുബായിലെ ഒരു വിമാന അറ്റകുറ്റപ്പണി കമ്പനിയിലെ മുൻ ജീവനക്കാർ തമ്മിലുള്ള തർക്കമാണ് കേസിനാധാരം. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പ്രതിക്കെതിരെ മോശം പെരുമാറ്റം ആരോപിച്ചുകൊണ്ട് പുതിയ തൊഴിലുടമയ്ക്ക് ഒരു ഇമെയിൽ ലഭിച്ചിരുന്നു. ഇത് വാദി അയച്ചതാണെന്ന് വിശ്വസിച്ച് പ്രതി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് അവസാനിപ്പിച്ചു. ക്രിമിനൽ കേസ് അവസാനിച്ചതോടെ, ഈ പരാതി കാരണം തനിക്ക് യാത്രാവിലക്ക് നേരിടേണ്ടി വന്നുവെന്നും മാനഹാനിയും സാമ്പത്തിക നഷ്ടവുമുണ്ടായെന്നും ആരോപിച്ച് വാദി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അൽ അവാമി അൽ മൻസൂരി അഡ്വക്കേറ്റ്‌സിലെ മുഹമ്മദ് അൽ അവാമി അൽ മൻസൂരി, തന്റെ കക്ഷി നിയമപരമായ അവകാശമാണ് വിനിയോഗിച്ചതെന്ന് വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അധികാരികൾ ഏർപ്പെടുത്തുന്ന യാത്രാവിലക്ക് പോലുള്ള നടപടികൾക്ക് പരാതിക്കാരൻ നേരിട്ട് ഉത്തരവാദിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ദുരുദ്ദേശ്യത്തോടെയാണ് പരാതി നൽകിയതെന്ന് തെളിയിക്കുന്നതിൽ വാദി പരാജയപ്പെട്ടതിനാൽ കേസ് തള്ളുകയും കോടതി ചിലവുകൾ വാദി വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. യുഎഇ നിയമപ്രകാരം നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നത് നിയമപരമായ അവകാശമാണെന്നും അത് ദുരുപയോഗം ചെയ്തു എന്ന് തെളിയിക്കാൻ ശക്തമായ തെളിവുകൾ വേണമെന്നും ഈ വിധി അടിവരയിടുന്നു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പ്രവാസി മലയാളികൾക്ക് തിരിച്ചടി; കേരളത്തിലേക്ക് അവശേഷിച്ച പ്രമുഖ വിമാനക്കമ്പനിയുടെ സർവീസും നിർത്തലാക്കുന്നു
air india flight അബുദാബി: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ അവസാന വിമാന സർവീസും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ് – കൊച്ചി റൂട്ടിലും ദുബായ് – ഹൈദരാബാദ് റൂട്ടിലും എയർ ഇന്ത്യ സർവീസ് നടത്തില്ല. വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്ന് ഈ രണ്ട് സർവീസുകളും ഒഴിവാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് വിമാനങ്ങൾ പിൻവലിച്ച് ദീർഘദൂര സെക്ടറുകളിൽ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. പിൻവലിച്ച ഈ രണ്ട് റൂട്ടുകളിലും ടാറ്റ ഗ്രൂപ്പിന്റെ തന്നെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടരും. എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ മറ്റ് വിദേശ വിമാന കമ്പനികൾ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത് സീസൺ സമയങ്ങളിൽ സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭാരമാകും. ടിക്കറ്റിനൊപ്പം ലഭിച്ചിരുന്ന ഭക്ഷണം, കൂടുതൽ ബാഗേജ് സൗകര്യം, അധിക ചിലവില്ലാതെ യാത്രാ തീയതി മാറ്റാനുള്ള അവസരം എന്നിവ ഇല്ലാതാകും. ബിസിനസുകാർക്കും മറ്റും കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ബിസിനസ് ക്ലാസ് സേവനം ഇതോടെ നഷ്ടമാകും. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലൂടെ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കോഡ് ഷെയർ വഴി യാത്ര ചെയ്തിരുന്നവർക്കും ഈ തീരുമാനം പ്രതിസന്ധിയുണ്ടാക്കും. നേരത്തെ ഈ സെക്ടറിൽ വലിയ വിമാനമായ ഡ്രീംലൈനർ പിൻവലിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിലവിലുള്ള ഏക സർവീസും നിർത്തലാക്കാനുള്ള തീരുമാനത്തിൽ പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
UAE Dirham പ്രവാസികൾക്ക് ഇത് നേട്ടത്തിന്റെ കാലം; യുഎഇ ദിർഹത്തിന്റെ വിനിമയ മൂല്യം റെക്കോർഡിൽ
UAE Dirham ദുബായ്: പ്രവാസികൾക്ക് ഇത് നേട്ടത്തിന്റെ കാലം. യുഎഇ ദിർഹത്തിന്റെ വിനിമയ മൂല്യം റെക്കോർഡിലെത്തി. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ദിർഹത്തിന്റെ മൂല്യം ഉയർന്നത്. ഒരു യുഎഇ ദിർഹത്തിന് 24.95 രൂപ എന്ന നിരക്കിലേക്ക് എത്തിയതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകൾ ദിർഹത്തിന് 24.89 രൂപ വരെ നൽകുന്നുണ്ട്. അതായത് വെറും 40.2 ദിർഹം നൽകിയാൽ നാട്ടിൽ ആയിരം രൂപ ലഭിക്കും.
ദിർഹത്തിന്റെ വിനിമയ മൂല്യം ഉയരുന്നത് ഗൾഫിൽ ജീവിതച്ചെലവ് കൂടി നിൽക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ മാസം 28-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗോടെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നതോടെ പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കും. അതേസമയം, നാട്ടിലെ ബാങ്ക് വായ്പകൾ ഒന്നിച്ച് അടച്ചുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിനിമയ നിരക്ക് വലിയ ലാഭമുണ്ടാക്കും. എന്നാൽ നേട്ടം കൊയ്യാൻ വേണ്ടി ഗൾഫിലെ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പയെടുത്ത് നാട്ടിലേക്ക് പണമയക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.