കുവൈത്ത്: പ്രശസ്ത കമ്പനികളുടെ ജീവനക്കാരായി ആൾമാറാട്ടം നടത്തി, അറസ്റ്റ്

Impersonating Arrest Kuwait കുവൈത്ത് സിറ്റി: പ്രമുഖ കമ്പനികളുടെ ജീവനക്കാരായി ആൾമാറാട്ടം നടത്തി വ്യാജ സന്ദേശങ്ങൾ അയച്ച രണ്ട് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈബർ തട്ടിപ്പുകൾക്കെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പ്രധാന കമ്പനികളുടെ പ്രതിനിധികളായി ആൾമാറാട്ടം നടത്തി ഒരു പ്രാദേശിക ഫോൺ നമ്പറിൽ നിന്ന് തട്ടിപ്പ് സന്ദേശങ്ങൾ അയക്കുന്നതായി സൈബർ ക്രൈം കോംബാറ്റിങ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പ്രതി നിരവധി ഫോൺ നമ്പറുകൾ സംഘടിപ്പിക്കുകയും അത് മറ്റൊരു കൂട്ടാളിക്ക് കൈമാറുകയും ചെയ്തതായി കണ്ടെത്തി. ഈ കൂട്ടാളിയെ ഒന്നിലധികം മൊബൈൽ ഫോണുകളോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. രാജ്യത്തിന് പുറത്തുള്ള വ്യക്തിയുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങൾ അയക്കുന്ന ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നതിനായി സിം കാർഡുകൾ ഉപയോഗിക്കുന്നതിന് പകരമായി ആ വ്യക്തി പ്രതിക്ക് പണം കൈമാറിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതു സുരക്ഷ കണക്കിലെടുത്ത് ഇവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. അജ്ഞാത സന്ദേശങ്ങളോ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടുന്ന സംശയാസ്പദമായ ലിങ്കുകളോ ലഭിച്ചാൽ പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സന്ദേശങ്ങളുടെ ആധികാരികത ഔദ്യോഗിക സ്രോതസ്സുകൾ വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

40 വര്‍ഷത്തെ പ്രവാസജീവിതം; കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി മലയാളി നഴ്സ്

Malayali nurse returns To Kerala കുവൈത്ത് സിറ്റി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ആശുപത്രി ലേബർ റൂമിലെ സ്റ്റാഫ് നഴ്സ് മോളി തോമസിനും 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സഹപ്രവർത്തക ഇന്തോനേഷ്യക്കാരിയായ ഫ്രിഡ ലെനയ്ക്കും യാത്രയയപ്പ് നൽകി. ഫർവാനിയയിൽ വെച്ച് നടന്ന ചടങ്ങ് സഹപ്രവർത്തകരുടെ സ്നേഹസംഗമമായി മാറി. ലേബർ റൂം ഇൻചാർജ് ക്ലോഡാറ്റ് ബൈലോൺ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകരായ മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ദീർഘകാലമായി ലേബർ റൂം ടീമിനെ സ്നേഹത്തോടെയും മികച്ച നേതൃപാടവത്തോടെയും നയിച്ച വ്യക്തിത്വമാണ് സിസ്റ്റർ മോളിയുടേതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  സഹപ്രവർത്തകരോടും രോഗികളോടും ഒരുപോലെ സ്നേഹവും കരുതലും കാട്ടിയ അവർ എല്ലാവർക്കും എന്നും പ്രചോദനമായിരുന്നുവെന്നും അവർ പറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളും സ്നേഹത്തോടെ മോളി മാമ എന്ന് വിളിക്കുന്ന സിസ്റ്റർ മോളി കോട്ടയം ചങ്ങനാശ്ശേരി അരിക്യാതിൽ കുടുംബാംഗമാണ്. പരേതനായ തോമസ് ആൻ്റണിയുടെ ഭാര്യയാണ്. ആൽവിൻ-ഗീതു (ന്യൂസിലാൻഡ്), അല്ലെൻസി-വിനിഷ (കാനഡ) എന്നിവർ മക്കളാണ്.

കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന; രേഖപ്പെടുത്തിയത് അഞ്ഞൂറിലധികം ഗതാഗത നിയമലംഘനങ്ങൾ

Traffic Violations Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ എമർജൻസി പോലീസ് ഡയറക്ടറേറ്റ് ജനറൽ നടത്തിയ സംയോജിത സുരക്ഷാ-ട്രാഫിക് കാമ്പയിനിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. മൊത്തം 519 ട്രാഫിക് നിയമലംഘനങ്ങൾക്ക് അധികൃതർ ടിക്കറ്റ് നൽകി. പിടികിട്ടാപ്പുള്ളികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്പോൺസർമാർ ഒളിച്ചോടിപ്പോയതായി റിപ്പോർട്ട് നൽകിയ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് സംബന്ധമായ കേസുകളിൽ രണ്ട് പേർ അറസ്റ്റിലായി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരെ തടങ്കലിൽ വെച്ചു. എട്ട് വാഹനങ്ങളും ട്രാഫിക് നിയമങ്ങൾ ലംഘിച്ച 21 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഒരാളെ തുടർനടപടികൾക്കായി ട്രാഫിക് പോലീസിന് കൈമാറി. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനുമുള്ള ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടറിൻ്റെ നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇത്തരം പരിശോധനാ കാംപെയിനുകൾ വിവിധ ഗവർണറേറ്റുകളിൽ 24 മണിക്കൂറും തുടരുമെന്ന് എമർജൻസി പോലീസ് ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.

കുവൈത്തിൽ 200,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത്; രണ്ട് ഏഷ്യൻ പ്രവാസികൾ അറസ്റ്റില്‍

Kuwait Drug Trafficking കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിൻ്റെ കീഴിലുള്ള വിഭാഗമാണ് ഈ വൻ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷൻ നടത്തിയത്. മയക്കുമരുന്നുകളുടെ പ്രചാരണം തടയുന്നതിനും കടത്തുന്നവരെ പിടികൂടുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ തുടർ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. അഹ്മദി മേഖലയിൽ പ്രതികൾ മയക്കുമരുന്ന് വിതരണം സജീവമായി നടത്തുന്നുണ്ടെന്ന കൃത്യമായ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിവരം സ്ഥിരീകരിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘം രൂപീകരിച്ച് ദിവസങ്ങളോളം നീണ്ട നിരീക്ഷണം നടത്തി. പ്രതികളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം വൻതോതിൽ നിരോധിത മയക്കുമരുന്നുകൾ ഉണ്ടായിരുന്നു. മെത്താംഫെറ്റാമൈൻ: 3.658 കിലോഗ്രാം, രാസവസ്തുക്കൾ (Chemical Substances): 557 ഗ്രാം, കഞ്ചാവ് (Marijuana): 363 ഗ്രാം, ഹെറോയിൻ: 348 ഗ്രാം, ഹഷീഷ്: 14 ഗ്രാം, സൈക്കോട്രോപിക് ഗുളികകൾ: 8,150 എണ്ണം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.  പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ ആകെ വിപണി മൂല്യം ഏകദേശം 200,000 കുവൈത്തി ദിനാർ (ഏകദേശം 5.4 കോടി ഇന്ത്യൻ രൂപ) വരുമെന്ന് കണക്കാക്കുന്നു. അറസ്റ്റിലായ രണ്ട് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത്, വിതരണം എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഈ വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു.

കുവൈത്തിൽ പുലർച്ചെ തീപിടിത്തം; ഏഴ് വാഹനങ്ങൾ കത്തിനശിച്ചു

Kuwait Fire കുവൈത്ത് സിറ്റി: കുവൈത്തിലെ അബു ഫത്തീറ ഏരിയയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഏഴ് വാഹനങ്ങൾക്ക് തീപിടിച്ചു. ഖുറൈൻ, മംഗഫ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കി. തീ പടരുന്നതറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ടീമുകൾ, തീ മറ്റ് അടുത്തുള്ള കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ അതിവേഗം പ്രവർത്തിച്ചു. ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പൂർണമായും അണച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈത്തില്‍ ഇന്ന് ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ മണിക്കൂറിൽ 60 കിലോമീറ്ററിൽ അധികം വേഗത്തിൽ ശക്തമായ വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനും കാരണമായേക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, മുന്നറിയിപ്പ് ഇന്ന് (ശനിയാഴ്ച) രാവിലെ ഒന്‍പത് മണിക്ക് പ്രാബല്യത്തിൽ വരും. ഇത് ഒൻപത് മണിക്കൂർ നേരത്തേക്ക് തുടരും. ഈ സമയത്ത്, പ്രത്യേകിച്ച് തുറസായ പ്രദേശങ്ങളിലും മരുഭൂമിയിലും കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. കടലിലെ തിരമാലകൾ ആറടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ, കടൽ യാത്രക്കാരോടും പൊതുജനങ്ങളോടും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അധികൃതർ നിർദേശിച്ചു. 

കുവൈത്ത്: ഓവർടേക്ക് ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്തത് 500 ഓളം വാഹനങ്ങള്‍ക്കെതിരെ

Wrong Overtaking in Kuwait കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ നിരീക്ഷണത്തിൽ തെറ്റായ ഓവർടേക്കിങ്ങിന് 578 ട്രാഫിക് ടിക്കറ്റുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (GTD) ചുമത്തി. നിരീക്ഷണ ക്യാമറകളും ട്രാഫിക് കവലകളിലെ സംവിധാനങ്ങളും വഴിയാണ് ഇത്രയധികം കേസുകൾ കണ്ടെത്തിയത്. ഈ നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്ക് പിഴ ഒഴിവാക്കാൻ കഴിയില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിയമലംഘനം നടത്തുന്നവരുടെ വാഹനം രണ്ട് മാസം വരെ കണ്ടുകെട്ടാൻ സാധ്യതയുണ്ട്. നിയമലംഘനങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സാഹൽ (Sahel) ആപ്പ് വഴി നോട്ടിഫിക്കേഷനുകൾ ലഭിച്ചു തുടങ്ങും. ചില നിയമലംഘകർക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ട്രാഫിക് കവലകൾക്ക് മുകളിലുള്ള നിരീക്ഷണ ക്യാമറകളും പട്രോളിങ് യൂണിറ്റുകളും കവലകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ആധുനിക ക്യാമറകളും ഇത്തരം ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൗരന്മാരും പ്രവാസികളും പിഴകൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റില്‍ നിന്ന് 28 പേര്‍ക്ക് വ്യാജ കുവൈത്ത് പൗരത്വം; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

Kuwaiti citizenship fraud അജ്ഞാത സന്ദേശത്തിലൂടെ ലഭിച്ച വിവരം ഒരു വലിയ തട്ടിപ്പ് കേസിന് വഴി തുറന്നു. ശാസ്ത്രീയമായ ജനിതക തെളിവുകളോടെ കുവൈത്ത് അധികൃതർ ഗൾഫ് പൗരന്റെ വൻ വ്യക്തിത്വത്തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നു. വ്യാജരേഖകൾ ചമച്ചാണ് ഇയാൾ കുവൈത്തി പൗരത്വം നേടിയെടുത്തതെന്ന് തെളിഞ്ഞു. ഒരു പ്രമുഖ ഗൾഫ് സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് മറ്റൊരു ഗൾഫ് രാജ്യത്ത് താമസിച്ചിട്ടും കുവൈത്തി പൗരത്വം അവകാശപ്പെടുന്നുണ്ടെന്ന സന്ദേശം അധികൃതരുടെ ഹോട്ട്‌ലൈൻ വഴി ലഭിച്ചതോടെയാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഈ മുന്നറിയിപ്പിനെ തുടർന്ന്, സൈബർ ക്രൈം, പൗരത്വ അന്വേഷണ വിഭാഗങ്ങൾ സംശയമുള്ളയാളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഇയാളുടെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയാ അക്കൗണ്ടുകളും പരിശോധിച്ചു. പൊതുവായി ലഭ്യമായ ചിത്രങ്ങളും ഔദ്യോഗിക കുവൈത്തി തിരിച്ചറിയൽ രേഖകളിലെ ചിത്രങ്ങളും തമ്മിൽ വ്യത്യാസങ്ങൾ അന്വേഷകർ കണ്ടെത്തി. തുടർന്ന്, ഇയാൾ അവകാശപ്പെട്ട കുടുംബബന്ധങ്ങൾ സ്ഥിരീകരിക്കാൻ തീരുമാനിച്ചു. പ്രതിയുടെ സഹോദരങ്ങളാണെന്ന് കരുതുന്ന, കുവൈത്തിൽ താമസിക്കുന്നവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ആക്ടിവിസ്റ്റിന്‍റെ ചിത്രങ്ങളും വിവരങ്ങളും കാണിച്ചപ്പോൾ, അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന് ഇവർ തീർത്തുപറഞ്ഞു. തങ്ങളുടെ പരേതനായ പിതാവ് എന്തുകൊണ്ടാണ് ഇയാളുടെ പേര് കുടുംബത്തിന്റെ പൗരത്വ ഫയലിൽ ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും ഇവർ മൊഴി നൽകി. സംശയം വർധിച്ചതോടെ അന്വേഷണം സാങ്കേതിക പരിശോധനയിലേക്ക് നീങ്ങി. അവകാശപ്പെടുന്ന സഹോദരങ്ങളിൽ നിന്ന് പിതാവിനൊപ്പം ഓൺലൈൻ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം കുവൈത്തിൽ വെച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റിന്റെ മകനിൽ നിന്നും ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു. ലാബ് പരിശോധനയിൽ ആക്ടിവിസ്റ്റും ഇദ്ദേഹത്തിൻ്റെ മകനും അവകാശപ്പെട്ട സഹോദരങ്ങളുമായും കുടുംബവുമായും ജൈവപരമായ ബന്ധമൊന്നുമില്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.  ഇതോടെ വ്യാജരേഖകൾ ചമച്ചാണ് ആക്ടിവിസ്റ്റ് കുവൈത്തി പൗരത്വം നേടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. തട്ടിപ്പിനെക്കുറിച്ച് ആക്ടിവിസ്റ്റിന്റെ മകനും അറിവുണ്ടായിരുന്നുവെന്നും ഗൂഢാലോചനയിൽ പങ്കുചേർന്നുവെന്നും കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ നിലവിൽ കുവൈത്തിൽ തടവിലാണ്. പ്രധാന പ്രതി മറ്റൊരു ഗൾഫ് രാജ്യത്ത് ഒളിവിലാണെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ യഥാർത്ഥ ഗൾഫ് തിരിച്ചറിയൽ രേഖകൾ ഇതിനകം ശേഖരിച്ചു. അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജരേഖകളിലൂടെ ഈ കുടുംബ ഫയലിൽ ഉൾപ്പെട്ട 28 വ്യക്തികളുടെയും കുവൈത്തി പൗരത്വം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, യഥാർത്ഥ കുടുംബാംഗങ്ങൾക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ അവർ നിയമപരമായി കുവൈത്തിൽ തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy