Unauthorized Visa Renewal കുവൈത്ത് സിറ്റി: അനധികൃത വിസ പുതുക്കലുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ. പണം വാങ്ങി അനധികൃതമായി റെസിഡൻസി പെർമിറ്റുകൾ നൽകിയവരാണ് അറസ്റ്റിലായത്. പാകിസ്ഥാൻ പൗരൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. .റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പ്രധാന പ്രതി പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ഒമ്പത് കമ്പനികൾ കൈകാര്യം ചെയ്തിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏകദേശം 150 തൊഴിലാളികളെയാണ് ഇയാൾ ഈ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഈ തൊഴിലാളികളിൽ പലരും കമ്പനികളിൽ ജോലി ചെയ്യുന്നില്ലായിരുന്നുവെന്നതാണ് വസ്തുത. റെസിഡൻസി പെർമിറ്റുകൾ നേടാനും പുതുക്കാനും വേണ്ടി ഓരോ തൊഴിലാളിയിൽ നിന്നും 350 മുതൽ 900 ദിനാർ വരെ പ്രതി കൈപ്പറ്റിയിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ പലരും ഈ പണമിടപാടുകളെ കുറിച്ച് കുറ്റസമ്മതം നടത്തി. ഈ ഇടപാടുകളെല്ലാം താൻ കമ്പനി ഉടമയുടെ അറിവില്ലാതെ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ വിവരങ്ങൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെന്നാണ് വിവരം. തുടർ നടപടികൾ സ്വീകരിക്കാനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു