തൃശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മരണത്തിന് മുൻപ് യുവതി അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശം ഭർത്താവിന്റെ ക്രൂരമർദനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.കാരുമാത്ര സ്വദേശിനി ഫസീല (23)യെ ആണ് ഇന്നലെ ഭർതൃ വീട്ടിലെ ടെറസിൽ ഫസീല തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ (29) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫസീലയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെതിരെ കേസെടുത്തത്. നെടുക്കാടത്ത്കുന്ന് സ്വദേശിയായ നൗഫൽ കാർഡ്ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ്.ഒന്നര വർഷം മുമ്പാണ് ഫസീലയും നൗഫലും വിവാഹിതരായത്.

ദമ്പതികൾക്ക് പത്തുമാസം പ്രായമുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ ഗർഭധാരണം അറിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ ക്രൂരമർദനം നേരിടേണ്ടി വന്നതായി വാട്സാപ്പ് സന്ദേശത്തിൽ ഫസീല വ്യക്തമാക്കിയിട്ടുണ്ട്. ഫസീലയുടെ രണ്ടാമത്തെ ഗർഭം മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്തയോടെയാണ്.”ഉമ്മാ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. വേദന സഹിക്കാനായില്ല, ഞാൻ അവന്റെ കഴുത്ത് പിടിച്ചു. നൗഫൽ നുണ പറഞ്ഞു, ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു. ഉമ്മാ, ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. അസ്സലാമു അലൈക്കും. എന്റെ കൈകൾ നൗഫൽ പൊട്ടിച്ചു. എന്നാൽ എന്നെ പോസ്റ്റ്മോർട്ടം ചെയ്യരുത്, ഇത് എന്റെ അപേക്ഷയാണ്.” എന്ന് ഫസീല പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.